വിശുദ്ധ റമ്ദാൻ മാസത്തെ വരവേൽക്കാൻ, ഒരു ക്രിസ്തീയ മതവിശ്വാസിയായ ഞാനും ഒരുങ്ങുകയായി . അതുകൊണ്ടു നെറ്റി ചുളിക്കാതെ , പിഴവുകൾ ഏറെയുണ്ടായേക്കാവുന്ന ഒരു അമുസ്ലിം ആയ എന്റെ നോമ്പ് ഒരുക്കങ്ങൾ അലങ്കരിതമായ അക്ഷരങ്ങളുടെ അകമ്പടികൾ ഇല്ലാതെ, ഒന്നൊന്നായി കോർത്ത് വെച്ച് നിങ്ങളിലേക്കു പകരുകയാണ്.
ഭക്ഷണം ഒഴിവാക്കി ഇരിക്കുക എന്നത് മാത്രമാണ് നോമ്പിനെ കുറിച്ച് എനിക്ക് ആദ്യം ഉണ്ടായിരുന്ന ധാരണ. റൂമിലെ മുഴുവൻ പേരും മുസ്ലിം സുഹൃത്തുക്കളായതു കൊണ്ട് , നോമ്പ് കാലത്തു എനിക്ക് ഒറ്റക് ഇരുന്നു ഭക്ഷണം കഴിക്കുന്നതും പാചകം ചെയ്യുന്നതും ബുദ്ധിമുട്ടായിരുന്നു . അങ്ങനെ ആദ്യത്തെ നോമ്പെടുപ്പ് തുടങ്ങി , രാവിലെ മുതൽ വൈകുനേരം വരെ ഞാൻ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല . ഇഫ്‌താർ സമയത്തു അവരോടപ്പം ഒരുമിച്ചു ഇരുന്നു . ആദ്യ നോമ്പെടുപ്പിൽ നന്നായി വിശപ്പറിഞ്ഞു. എങ്ങനെയെങ്കിലും സമയം പോയി കിട്ടാൻ വേണ്ടിയുള്ള തത്രപ്പാടിലും ആയിരുന്നു .
എന്നാൽ ഇപ്രാവശ്യത്തെ നോമ്പെടുപ്പ് കഴിഞ്ഞ തവണയിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും എന്നത് തീർച്ചയാണ് . ഇപ്രാവശ്യം പട്ടിണി കിടക്കുകയും പിന്നീട്ട് വയറു നിറച്ചു കഴിക്കുകയും ചെയ്യാം എന്ന ചിന്തയായിരുന്നില്ല മനസ്സിൽ . നോമ്പിനെ കുറിച്ച് പഠിക്കുകയും , നോമ്പിനുള്ള തയ്യാറെടുപ്പുകൾ എടുക്കുകയും ചെയുവാൻ ഞാൻ ശ്രമിച്ചു . ആത്മീയമായും മാനസികമായും നോമ്പ് നോൽക്കാൻ ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു .എന്റെ സുഹൃത്താകളോടൊപ്പം നോമ്പ് നോല്കുമ്പോൾ , മാനസികമായും ശാരീരികമായും ഞാൻ പുണ്യപ്പെടുകയായിരുന്നു എന്ന വിശ്വാസം എന്നിൽ ഉറച്ചു . വെറുതെ നോമ്പെടുക്കുക എന്ന മാത്രം ലക്ഷ്യമായിരുന്നില്ല ഇത്തവണ, നോമ്പ് തുറക്കുള്ള ഒരുക്കങ്ങൾ നടത്താനും ഞാൻ ഉത്സാഹവതിയാകാൻ ശ്രമിക്കും എന്ന് ഉറപ്പിച്ചിരുന്നു .
നോമ്പുകാലം ഒരുപാടു നന്മകൾ നമ്മുടെ ജീവിതത്തിലേക്ക് എത്തിക്കുമെന്നുള്ളത് തീർച്ചയാണ് . അതിനു വേണ്ടി മാനസികമായി തയ്യാറെടുക്കാതെ വരുമ്പോഴാണ്, ആത്മീയത വിട്ടു ലൗകികമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് . മുസ്ലിം കുട്ടികളുടെ കൂട്ടായ്മയായും, സാഹോദ്യരായവും എന്നെ അതിശയിപ്പിച്ചട്ടുണ്ട് . ഒരുമിച്ചിരുനുള്ള നോമ്പുതുറ എനിക്കൊരു ആവേശമായിരുന്നു എന്നും . രണ്ടു ചന്ദ്രോദയങ്ങൾക്കിടയിലുള്ള ആ വലിയ ഒരു മാസക്കാലം . നോമ്പെടുക്കുമ്പോൾ നോമ്പ് തുറയുടെ രുചിയും കൂടും എന്നുള്ളതാണ് സത്യം . കൂടെയുള്ള സുഹൃത്താകളുടെ ജാതിയും മതവും ഒന്നും , നോമ്പുതുറക്കുമ്പോൾ നോക്കാറില്ല . എല്ലാവരെയും വിളിക്കുകയും സല്കരികുകയും ചെയുന്നത് കാണുമ്പോൾ മനസിന് ഒരു കുളിര്മയാണ് . പ്രാര്ഥനാനിർഭരമായ നിമിഷങ്ങൾക്കൊടുവിൽ ഒരു ഒത്തുചേരൽ .
നോമ്പ് തുറന്നു കഴിഞ്ഞാൽ , സുഹൃത്തുക്കളോടൊപ്പം ഒരു യാത്രയുണ്ട് .ഇസ്ലാമിക പ്രസംഗങ്ങൾ കേൾക്കുവാൻ . സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രേത്യകം സ്ഥലങ്ങൾ ഇതിനായി പല പ്രവാസകൂട്ടായ്‍മകളും ഒരുക്കാറുണ്ട് . .വയറു നിറഞ്ഞാൽ , ശരീരം ഊർജസ്വലമായെങ്കിലും മനസ്സു നിറയാൻ പടച്ചോന്റെ വചനം കൊണ്ട് മാത്രമേ സാധിക്കൂ . ഒരിക്കൽ ഒരു മുഫ്‌തിയുടെ പ്രസംഗത്തിനടിയിൽ എന്നെ ഏറെ ആകർഷിച്ച ഒരു ചിന്ത ഇതായിരുന്നു .
'ഒരു മതവും ഒരു വ്യക്തിയെയും മഹനീയനാകുന്നില്ല , കാരണം മതം ഒരു ക്രമം ആണ് . ചിട്ടവട്ടമായി ജീവിക്കുന്നതിനും, നന്മയുള്ള ജീവിതം നയിക്കുന്നതിയനുമായുള്ള ഒരു ഘടന, കൃത്യമായ സമൂഹത്തിന്റെ നീതി നടപ്പിന് പടച്ചോൻ ഒരുക്കിയ വിദ്യാലയം . അത് കൊണ്ട് തന്നെ അന്യമതസ്ഥരെ തള്ളി പറഞ്ഞു കൊണ്ടു ഒരു വിശ്വാസിയും യഥാർത്ഥ സ്വർഗത്തിന് അർഹരാവുന്നില്ല' . മതത്തിന്റെ പേരിൽ തമ്മിൽ പൊരുതന്നവരുടെ കാലത്തു വളരെ അർത്ഥവത്തായ ഒരു കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത് .
ഈ നോമ്പ് കാലത്തു ജാതിയും മതവും നോക്കാതെ , നമ്മുടെ മുസ്ലിം സഹോദരരുടെ കൂടെ നമ്മുക്കും പൂര്ണമനസോടെ പങ്കുചേരാം
എനിക്ക് അറബ് അറിയില്ല . ഇസ്ലാമിക ചരിത്രവും അറിയില്ല . എന്നിരുന്നാലും എല്ലാ വർഷവും നോമ്പിൽ ഞാൻ അവരോടപ്പം ചേരും , അവരിൽ ഒരാളായി മാറും . മഗ്രിബ് ബാങ്കിന് ചെവിയോർത്തു കൊണ്ട് അതിവിശിഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുവാൻ ഞാൻ അവരോടൊപ്പം തയ്യാറെടുത്തിരുന്നത് കൊണ്ട് എനിക്ക് സന്തോഷം മാത്രമാണ് തോന്നിയത് . അടുത്തുള്ള സുഹൃത്തകൾക്കും നോമ്പ് തുറയുടെ വിഭവങ്ങൾ കൈമാറുന്നതിലൂടെ സ്നേഹത്തിന്റെ, മാനവിക ഐക്യത്തിന്റെ പുതിയ ഒരു ഇതൾ കൂടി വിരിയുകയായിരുന്നു . അതുകൊണ്ടു തന്നെ വ്രതാനുഷ്ടാനം എല്ലാവരും ചെയ്യേണ്ട ഒന്നാണ് എന്നെനിക്കു വെക്തിപരമായി തോന്നിയിട്ടുള്ള ഒരു കാര്യമാണ് . ശരീരത്തിന്റെ ആവശ്യങ്ങളെ , നിയന്ത്രിക്കുവാനും നമ്മുടെ മനസിനെ ശക്തിപ്പെടുത്താനും നോമ്പിലൂടെ കഴിയുമെന്നുള്ള കാര്യം തീർച്ചയാണ്. വെറുമൊരു ബാഹ്യപ്രകടനാമായി നോമ്പ് തുറ മാറരുത്. സുഖലോലുപതയുടെ പുതപ്പെടുത്തു മാറ്റി , പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ജാലകത്തിലൂടെ ഒരു എത്തിനോട്ടം കൂടിയാണ് , അവരുടെ തീക്ഷണമായ അനുഭവങ്ങളെ അടുത്തറിയുകയും ചെയുവാൻ നമുക്കു കഴിയുന്നു . .
പ്രവാചകന്റെ വാക്കുക്കൾ നമുക്കോർമിക്കാം "ഒരാള്‍ക്ക് തന്റെ നട്ടെല്ല് നിവര്‍ത്താന്‍ മാത്രം ഭക്ഷണം മതി. വയറിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് വായുസഞ്ചാരത്തിനും നീക്കി വെക്കുക. തന്റെ വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല.'
അത് കൊണ്ട് പണക്കൊഴുപ്പിന്റെ ആവേശത്തിൽ ഭക്ഷണം കൊണ്ട് ധൂർത്തടിക്കാതെ , അത് പാഴാക്കാതെ ശ്രദ്ധിക്കുകയും മറ്റുള്ളവരുമായി പങ്കയു വെക്കുകയും ചെയേണ്ടതാണ് . ആത്മീയ വിശുദ്ധിയാണ് പ്രധാനം . അത് ആഘോഷങ്ങൾക്കിടയിൽ ചോർന്നുപോകാൻ ഇടയാക്കാത്ത നല്ലൊരു നോമ്പ് കാലം, ജാതി മതഭേദ്യേനെ, എല്ലാ വായനക്കാർക്കും ആശംസിക്കുന്നു
റമദാൻ ആശംസകൾ #മറിയക്കുട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ